ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നേരിടുന്ന എണ്ണ, എൽഎൻജി, വളം തുടങ്ങിയവയുടെ കുറവ് പരിഹരിക്കാൻ തങ്ങളുടെ ഊർജ കന്പനികൾക്കു ശേഷിയുണ്ടെന്ന് റഷ്യ.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലേക്കുള്ള ഊർജ വിതരണം തുടരുന്നത് സംബന്ധിച്ച വിഷയം നേതാക്കൾ ചർച്ച ചെയ്തു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിക്കും ഈ വർഷം റഷ്യയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കും മുന്നോടിയായി ഇരു രാജ്യങ്ങളും നടത്തുന്ന ഒരുക്കങ്ങളുടെ ഭാഗമായായിരുന്നു റഷ്യൻ ഉപപ്രധാനമന്ത്രിയുടെ സന്ദർശനം.
ഇന്ത്യയിലേക്കുള്ള ധാതുവളങ്ങളുടെ വിതരണം 40 ശതമാനമായി വർധിച്ചതായാണ് റഷ്യൻ എംബസി പുറത്ത് വിട്ട കണക്ക്.
ഹോർമുസ് കടലിടുക്ക് കടന്ന് ഒരു കപ്പൽകൂടി നാളെ ഇന്ത്യയിലെത്തും. 46,000 മെട്രിക് ടണ് എൽപിജിയുമായി ‘ഗ്രീൻ സാൻവി’ എന്ന കപ്പൽ മുംബൈ തീരത്താണ് അണയുന്നത്.
ഇതിനുപുറമെ വരുംദിവസങ്ങളിൽ മറ്റ് രണ്ട് കപ്പൽ കൂടെ ഹോർമുസ് കടലിടുക്ക് കടന്നേക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു പിന്നാലെ ഏഴാമത്തെ ഇന്ത്യൻ കപ്പലാണ് നാളെ മുംബൈയിൽ എത്തുന്നത്. നിലവിൽ പേർഷ്യൻ ഗൾഫിൽ 17 ഇന്ത്യൻ കപ്പലുകളാണുള്ളത്.